ആലപ്പുഴ: തുമ്പോളിയിൽ റിട്ടയേർഡ് അധ്യാപിക ഏലിയാമ്മ(ചിന്നമ്മ)യെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ കൊലപ്പെടുത്തിയ കേസിൽ ബന്ധുവും അയൽവാസിയുമായ പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലിയ്ക്ക്(39) ജീവപര്യന്തം തടവ് ശിക്ഷ.
ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് ആണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 15 വർഷം വേറെയും തടവ് ശിക്ഷ വിധിച്ചു.
2010 ഓഗസ്റ്റ് 12 നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. ഏലിയാമ്മ ടീച്ചറിന്റെ നാല് മക്കളും ഭർത്താവും വിദേശത്തായിരുന്നു. ഏലിയാമ്മയും ജോലിക്കാരിയും മാത്രമാണ് തുമ്പോളിയിലെ വീട്ടിൽ ഉണ്ടായിരുന്നത്. ജോലിക്കാരി വീട്ടിൽ പോയ സമയം അയൽവാസിയായ ഫ്രില്ലി, ഏലിയാമ്മയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്.
മുഖത്ത് മുളക് പൊടി വിതറി പിന്നിൽ നിന്ന് തള്ളി താഴെയിട്ട ശേഷം കത്തി ഉപയോഗിച്ച് കൈകളിലും കഴുത്തിലും മുറിവ് ഉണ്ടാക്കുകയുമായിരുന്നു. വീഴ്ചയിൽ ഏലിയാമ്മയുടെ വാരിയെല്ലുകൾ പൊട്ടുകയും ചെയ്തു. പിന്നീട് ഏലിയാമ്മയുടെ സ്വർണ വളകളും മാലയും മോഷ്ടിച്ചു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഫ്രില്ലി ഇവിടെ നിന്ന് മടങ്ങിയത്.
ആലപ്പുഴ നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പോലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചു. തമിഴ് നാടോടി സംഘത്തെ ഏലിയാമ്മയുടെ വീട്ടിൽ കണ്ടതായി മൊഴി നൽകിയ ഫ്രില്ലിയെ ആദ്യം പോലീസ് വിശ്വസിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ ട്രെയിനിൽ നിന്ന് ഒരു നാടോടി സംഘത്തെ പിടികൂടിയെങ്കിലും ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞു. തുടർന്ന് ഫ്രില്ലി പോലീസ് നിരീക്ഷണത്തിലായി.
തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 2010 സെപ്റ്റംബർ ആറിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സിബിസിഐഡി ഇൻസ്പെക്ടർ എ. നസീർ കുറ്റപത്രം സമർപ്പിച്ച കേസിൽ 70 ഓളം സാക്ഷികളും നിരവധി തൊണ്ടി മുതലകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിരുന്നു.